Kerala
തിരുവനന്തപുരം: വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദനമേറ്റ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാർഡിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്.
സംഭവത്തിൽ കഠിനംകുളം സ്വദേശികളായ ആദികേശവ്, സന്ദീപ്, ഹരീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഞായറാഴ്ച രാത്രി ഒമ്പതിന് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചലും ഭർത്താവും ആശുപത്രിയിൽ ചികിത്സതേടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
District News
പേരൂര്‍ക്കട: മേലാറന്നൂരിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്സിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരിക്കും അടിയേറ്റു. ചപ്പാത്ത് സ്വദേശിയായ 38-കാരനാണ് ക്വാര്‍ട്ടേഴ്സിലെത്തി ഇരുവരെയും ആക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.
56-കാരനായ റിട്ട. ജീവനക്കാന്റെ ക്വാര്‍ട്ടേഴ്സിലേക്ക് യുവതി പോകുന്നതുകണ്ട് സംശയം തോന്നിയായിരുന്നു ആക്രമണം. മദ്യപിച്ചെത്തിയ യുവാവ് ക്വാര്‍ട്ടേഴ്സിലെത്തി റിട്ട. ഉദ്യോഗസ്ഥനെയും യുവതിയെയും മര്‍ദിക്കുകയായിരുന്നു. അടിയേറ്റതോടെ റിട്ട. ഉദ്യോഗസ്ഥന് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അടിയില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലേക്കു പോയി. തന്നെ ആക്രമിച്ചുവെന്നു കാട്ടി യുവതിയും യുവാവും പൂജപ്പുര പോലീസില്‍ പരാതി നല്കി. പരാതി ഇല്ലെന്നു പറഞ്ഞതിനാല്‍ പോലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു.
Kerala
കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ ആഴക്കടലിൽ ആക്രമിക്കപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചത്.
ആക്രമണത്തിൽ മത്സ്യത്തൊഴിലാളികളായ നാല് പേർക്ക് പരിക്കേറ്റു. ആറ് ബോട്ടുകൾക്ക് കേടുപാടുണ്ടായി. 124 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവമുണ്ടായത്.
ഓൾ ഇന്ത്യ പെർമിറ്റുള്ള ബോട്ടുകളാണ് ആക്രമിക്കപ്പെട്ടത്. തമിഴ്നാടിന്റെ പരിധിയിൽ കയറി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.
Kerala
മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളിൽ അൻവർ നജീബിനെതിരെയാണ് (25) പേലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപമാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിൽനിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പെരുമ്പാവൂരിൽനിന്നു കാറിനെ പിന്തുടർന്ന് എത്തിയ ലോറിയിലെ ഡ്രൈവർ വെള്ളൂർക്കുന്നത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ലൈറ്റുകളും മറ്റും തകർന്നിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു.